For All Elephant Lovers....

Tuesday, February 23, 2010

5.സാമൂഹിക സ്വഭാവം




സാമൂഹിക സ്വഭാവം

വളരെ ചിട്ടയായ സാമൂഹിക ജീവിതമാണ് ആനകളുടേത്. കൊമ്പനാനകളുടേയും പിടിയാനകളുടേയും സാമൂഹിക ജീവിതം വ്യത്യസ്തമാണ്. പിടിയാനകള്‍ അവരുടെ മുഴുവന്‍ ജീവിതവും വളരെ അടുത്ത കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ചിലവഴിക്കുക. ഈ കൂട്ടത്തിനെ നയിക്കുന്നത് കൂട്ടത്തിലെ മുതിര്‍ന്ന പിടിയാനയായിരിക്കും (matriarch). എന്നാല്‍ ആണാനകള്‍ അധികവും ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുക.

പിടിയാനയുടെ സാമൂഹികചക്രം സ്വന്തം കുടുംബാംഗങ്ങളില്‍ അവസാനിക്കുന്നില്ല. മറ്റ് കൂട്ടങ്ങളിലുള്ള ആണാനകളെ നേരിടുന്നത് കൂടാതെ മറ്റ് കുടുംബക്കാരുമായും, മറ്റ് കുലങ്ങളുമായും മറ്റ് കൂട്ടങ്ങളിലെ ആനകളുമായും ഇടപെടുകയും വേണം പെണ്ണാനകള്‍ക്ക്. വളരെ അടുത്ത കുടുബാംഗങ്ങള്‍ എന്നത് അഞ്ച് മുതല്‍ പതിനഞ്ച് വരെ മുതിര്‍ന്ന ആനകളും, പിന്നെ കുറേ കുട്ടിയാനകളും ചേര്‍ന്നതാണ്. ഈ സംഘം വളരെ വലുതാകുമ്പോള്‍, കൂട്ടത്തിലെ മുതിര്‍ന്ന പെണ്ണാനകള്‍ കൂട്ടത്തില്‍ നിന്ന് പിരിഞ്ഞ് പോകുകയും വേറെ കൂട്ടമുണ്ടാക്കുകയും ചെയ്യും. എന്നാലും ആ പ്രദേശത്തുള്ള കൂട്ടങ്ങളില്‍ ഏതിലൊല്ലെ സ്വന്തക്കാരുണ്ടെന്ന് ആനകള്‍ക്ക് ബോധ്യമുണ്ടാകും. സാധാരണയായി വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആനക്കൂട്ടങ്ങള്‍ വളരെക്കുറച്ചേ ബന്ധപ്പെടാറുള്ളൂ. എന്നാല്‍ വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും ദൌര്‍ലഭ്യം മൂലം ഒരേ സ്ഥലങ്ങളിലേക്കു വരേണ്ടി വരുമ്പോള്‍ ആനക്കൂട്ടങ്ങള്‍ അടുത്തു പ്രവര്‍ത്തിക്കുന്നതും കാണാം.

കൊമ്പനാനകളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ആണാനകള്‍ വലുതാകുന്നതോടെ സ്വന്തം കൂട്ടത്തില്‍ നിന്ന് അകലാന്‍ തുടങ്ങുകയും, പിന്നെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സ്വന്തം കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്യും. തുടര്‍ന്നു ദിവസങ്ങള്‍ മാസങ്ങളാകുകയും, ഏകദേശം പതിനാല് വയസ്സാകുന്നതോടു കൂടി കൂട്ടത്തില്‍നിന്നു പൂര്‍ണ്ണമായും അകന്ന് സ്വന്തമായി ഭക്ഷണം തേടിപ്പിടിക്കുകയും ചെയ്യും. ഒറ്റയ്ക്കാണ് അധികവും ജീവിക്കുക എങ്കിലും ആണാനകള്‍ മറ്റ് ആണാനകളുമായി അധികം അടുത്തതല്ലാത്ത ബന്ധങ്ങളുണ്ടാക്കും. “ബ്രഹ്മചാരി കൂട്ടങ്ങള്‍” എന്നാണ് ഇവ അറിയപ്പെടുന്നത്. സ്വന്തം മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ആണാനകള്‍, പെണ്ണാനകളേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കും. ഇതില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്ന ആണാനകള്‍ക്ക് മാത്രമേ പെണ്ണാനകളുമായി ഇണ ചേരാന്‍ സാധിക്കുകയുള്ളൂ. ശക്തി കുറഞ്ഞ ആനകള്‍ക്ക് സ്വന്തം അവസരം വരാനായി കാത്തിരിക്കേണ്ടി വരും. നാല്‍പ്പതിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ആണാനകളാണ് കൂടുതലായി ഇണ ചേരുന്നത്. വളരെ ആപല്‍ക്കരമായ ഒരു യുദ്ധമാണ് ആനകള്‍ തമ്മില്‍ നടത്തുന്നതെന്ന് തോന്നാമെങ്കിലും അവര്‍ പരസ്പരം വളരെക്കുറച്ചു മുറിവുകളേ ഏല്‍പ്പിക്കാറുള്ളൂ. ചിന്നം വിളിച്ചും സ്വന്തം ചെവി വിരിച്ച് ദേഷ്യം കാണിച്ചുമൊക്കെയാണ് അധികവും ആനകള്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കാറ്. ചെറുതും, പ്രായം കുറഞ്ഞതും, ധൈര്യമില്ലാ‍ത്തതുമായ ആനകള്‍ ഇത്തരം അടയാളങ്ങള്‍ കാണുമ്പോള്‍ തന്നെ പിന്മാറും. എന്നാല്‍ ഇണ ചേരുന്ന കാലഘട്ടങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ വാശിയേറിയതാകുകയും ചിലപ്പോള്‍ ആനകള്‍ക്കു മുറിവേല്‍ക്കുകയും ചെയ്യും. മദപ്പാടുകാലം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആണാനകള്‍ കാണുന്ന എല്ലാ ആണാനകളുമായും പൊരുതുകയും പെണ്ണാനകളുടെ ഇടയില്‍ ഇണയെ തേടുകയും ചെയ്യും.



സ്വവര്‍ഗ്ഗരതി


ആഫ്രിക്കന്‍ ആനകളും ഏഷ്യന്‍ ആനകളും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടാറുണ്ട്. ഈ സ്നേഹപ്രകടനം സാധാരണയായി ചുംബനം നല്‍കിയും, തുമ്പിക്കൈ കോര്‍ത്തും, തുമ്പിക്കൈ മറ്റേയാനയുടെ വായില്‍ വച്ചും ഒക്കെയാണ് ചെയ്യാറുള്ളത്. സാധാരണ ഇണ ചേരല്‍ പോലെത്തന്നെ തുമ്പിക്കൈ മറ്റേയാനയുടെ പിറകില്‍ വച്ചും കൊമ്പുകൊണ്ട് ഇണയെ തള്ളിയുമാണ് സ്വവരഗ്ഗലീലകളിലും ഏര്‍പ്പെടുന്നത്. കുറച്ചുനേരം മാത്രം ഉണ്ടാകുന്ന ഇണചേരലിനെപ്പോലെയല്ലാതെ, സ്വഗര്‍ഗ്ഗരതി‍ ആണാനകള്‍ ഒരു മുതിര്‍ന്ന ആനയും, ഒന്നോ രണ്ടോ ചെറിയ ആനകളും ചേരുന്ന ഒരു സംഘമായാണ് ചെയ്യാറ്. ആണാനകളിലും പെണ്ണാനകളിലും സ്വവര്‍ഗ്ഗരതി സാധാരണമാണ്. മനുഷ്യര്‍ വളര്‍ത്തുന്ന ഏഷ്യന്‍ ആനകളിലെ‍ ലൈംഗികരീതികളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനവും സ്വഗര്‍ഗ്ഗരതി ആണ്.






ആശയവിനിമയം

ആശയവിനിമയം മനുഷ്യനു കേള്‍ക്കാന്‍ സാധിക്കാത്ത അത്ര താഴ്ന ആവൃത്തിയിലുള്ള ഇന്‍ഫ്രാസൗണ്ട് പുറപ്പെടുവിച്ചും ശ്രവിച്ചുമാണ് ആനകള്‍ ആശയവിനിമയം നടത്തുന്നത്. ആനകള്‍ പുറപ്പെടുവിക്കുന്ന ഈ ശബ്ദം വായുവിലൂടെ‍ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗതയില്‍ ‍കൂടി സഞ്ചരിക്കും. ചെണ്ടയുടെ തല പോലെയുള്ള കാല്‍പ്പാദങ്ങള്‍ ഉള്ളതിനാല്‍ ഭൂമിക്കടിയിലൂടെയുള്ള ഈ ശബ്ദം കാലില്‍ക്കൂടിയും തുമ്പിക്കൈയ്യില്‍കൂടിയും ശ്രവിക്കാന്‍ ആനക്കു കഴിയും. നന്നായി കേള്‍ക്കാനായി ആനക്കൂട്ടം മുഴുവനും മുന്‍‌കാലുകളില്‍ ഒന്ന് പൊക്കി ശബ്ദത്തിന്റെ ദിശയിലേക്ക് നോക്കി നില്‍ക്കും, അല്ലെങ്കില്‍ തുമ്പിക്കൈ നിലം തൊടീച്ച് നില്‍ക്കും. ഒരു കാല്‍ ഉയര്‍ത്തുമ്പോള്‍ മറ്റ് കാലുകള്‍ കൂടുതല്‍ ഭാരം വരികയും, നിലത്ത് കൂടുതല്‍ ദൃഢമായി അമരുകയും ചെയ്യുമെന്നതിനാലാണ്‍ ഇപ്രകാരം ചെയ്യുന്നത്. ഇതര സ്രോതസ്സുകളില്‍ നിന്നുള്ള ഇന്‍ഫ്രാസൗണ്ട് സ്വീകരിച്ച് വഴികണ്ട് പിടിക്കാനും ആന ഈ കഴിവ് ഉപയോഗിക്കുന്നു. എലിഫന്റ് ലിസണിങ്ങ് പ്രോജക്റ്റ് (Elephant Listening Project) എന്ന പദ്ധതിയിലെ കാത്തി പെയ്ന്‍ ആനകളുടെ ഇന്‍ഫ്രാസൗണ്ട് ആശയവിനിമയത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തന്റെ സൈലന്റ് തണ്ടര്‍ എന്ന പുസ്തകത്തില്‍ ആനകളുടെ ആശയവിനിമയത്തെപ്പറ്റി കാത്തി വിവരിച്ചിട്ടുണ്ട്. ഈ പഠനങ്ങള്‍ ഇന്നും ശൈശവാവസ്ഥയില്‍ തന്നെയാണെങ്കിലും പല സംശയങ്ങളും ദുരീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്ങനെ ദൂരെയുള്ള ഇണകളെ ആന കണ്ടെത്തുന്നുവെന്നും വലിയൊരു സ്ഥലത്ത് ജീവിക്കുന്ന കൂട്ടങ്ങളെ ആനകള്‍‍ എങ്ങനെ പരിപാലിപ്പിക്കുന്നുണ്ടെന്നും പ്രസ്തുത പഠനങ്ങളിലൂടെയാണ്‍ തെളിയിക്കപ്പെട്ടത്.

No comments: